1970 ൽ മേൽപറമ്പിൽ ഒരു ഒന്നാം റാങ്കുകാരൻ
"1970 വർഷത്തെ കോഴിക്കോട് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ (MA Arabic ) പരീക്ഷ റിസൾട്ട് വന്നപ്പോൾ കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയായ മേൽപറമ്പുകാരന് ഒന്നാം റാങ്ക്. അന്നത്തെ മലയാള മനോരമ അടക്കം എല്ലാ പത്ര മാധ്യമങ്ങളിലും ഫോട്ടോ അടക്കം വാർത്ത പ്രസിദ്ധീകരിച്ചു വന്നിരുന്നു. ആ ഒന്നാം റാങ്കിന്റെ തിളക്കം അഭിവക്ത കണ്ണൂർ ജില്ലയിൽ തന്നെ വലിയൊരു വാർത്തയായിരുന്നു. പരേതനായ പാറപ്പുറം ഷാഫിച്ച എന്ന മുഹമ്മദ് ഷാഫിയാണ് നാടിനു അഭിമാനമായ ആ റാങ്ക് ജേതാവ്."
ബേവിഞ്ച അബ്ദുല്ല, ബീഫാത്തിമ എന്നവരുടെ മൂത്ത മകനായി 1948 ൽ ജനനം. ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മിടുക്കനായിരുന്നു ഷാഫിച്ച. മഠത്തിൽ സ്കൂളിൽ നിന്നും (കളനാട് ഓൾഡ്) പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പരവനടുക്കം ഹൈ സ്കൂളിൽ നിന്നും (GHS ചെമനാട്) ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രീ ഡിഗ്രിയും, ഡിഗ്രിയും കാസറഗോഡ് ഗവൺമെന്റ് കോളേജിൽ പൂർത്തിയാക്കിയ ശേഷം എം. എ. പഠനത്തിന് അദ്ദേഹം അക്കാലത്തെ അതി പ്രശസ്തവും ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിച്ചു പോവുന്ന ക്യാമ്പസായ കോഴിക്കോട് ഫാറൂഖ് കോളേജിൽ ചേർന്നു. തന്റെ പഠന മികവ് തെളിയിക്കുന്നതായിരുന്നു ഫാറൂഖ് കോളേജിലെ പഠനം. പരീക്ഷ ഫലം വന്നപ്പോൾ എം. എ യ്ക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടി നാടിനു ഒരു റാങ്ക് ഹോൾഡറെ സമ്മാനിച്ചു. അതായിരുന്നു ഷാഫിച്ചാന്റെ പഠന മികവ്. വിദ്യാഭ്യാസത്തോടു മുഖം തിരിഞ്ഞിരുന്നു കാലത്താണ് നാട്ടിൽ നിന്നും ഒരാൾ ഉന്നത ബിരുദം നേടുന്നതും സർവകലാശാലയിൽ തന്നെ ഒന്നാമനായി വിജയിക്കുന്നതും. പത്താം ക്ലാസ്സ് പഠനം പോലും പൂർത്തിയാക്കാത്തിരുന്ന പഴയ കാലത്ത് നമ്മുടെ നാട്ടിൽ നിന്നും ഒരാൾ ബിരുദാനന്തര ബിരുദം നേടുക എന്നത് അത്യപൂർവമായ ഒരു നേട്ടമാണ്.
നല്ല ഉയരമുള്ള വ്യക്തിയായിരുന്നു ഷാഫിച്ച. ശാന്ത സ്വഭാവക്കാരനും, സൗമ്യനും, വലിയൊരു പരോപകാരിയുമായിരുന്നു അദ്ദേഹം. തന്റെ നടത്തത്തിലും, സംസാരത്തിലും, പെരുമാറ്റത്തിലും എന്ന് വേണ്ട സകല ഇടപെടലുകളിലും അദ്ദേഹം തന്റെ വ്യക്തിത്വം അടയാളപ്പെടുത്തി. ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും കൃത്യനിഷ്ഠത പുലർത്തിയിരുന്ന അദ്ദേഹം ദീനിന്റെ ചട്ട കൂട്ടിൽ ഒതുങ്ങി നിന്ന് ഏവർക്കും മാതൃകയാർന്ന ജീവിതം നയിച്ചു.
സൽസ്വാഭാവിയും മിത ഭാഷിയുമായിരുന്ന ഷാഫിച്ച നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു.
1960 - 65 കാലത്ത് മേൽപറമ്പിൽ ഷാഫിച്ചായും സുഹ്രത്തുക്കളും ഒക്കെ ചേർന്ന് പ്രവർത്തിച്ചിരുന്ന കായിക ക്ലബ്ബാണ് ബ്ലൂ സ്റ്റാർ (BLUE STAR ). പാറപ്പുറം ഷാഫിച്ചാനെ കൂടാതെ കെ. പീ. മുഹമ്മദ് കുഞ്ഞി, എം. എ. മുഹമ്മദ് കുഞ്ഞി, കെ. പീ. മാഹിൻ, ഒറവങ്കര ഇബ്രാഹിം, കെ. പീ. അബ്ദുൽ റഹ്മാൻ, കുഞ്ഞി കണ്ണൻ മാസ്റ്റർ, കൃഷ്ണൻ നടക്കാൽ, യു. എം. അഹമ്മദലി, കെ. സീ. സഫറുള്ള, ഇ. എം. ഇബ്രാഹിം, നാരായണൻ കൂവത്തൊട്ടി, ഭാസ്കരൻ മിലിട്ടറി തുടങ്ങിയ അന്നത്തെ യുവ തുർക്കികളായിരുന്നു സജീവ പ്രവർത്തകർ. ഫുട്ബോളും വോളി ബോളും അക്കാലത്തു കളിച്ചിരുന്നു. വോളി ബോളായിരുന്നു അന്നത്തെ പ്രധാന ഇനം കളി. ശരീരം നല്ല ഉയരമുള്ള ഷാഫിച്ചാ ബോളി ബോളിൽ അക്കാലത്തെ പേര് കേട്ട താരമായിരുന്നു.
അത്പോലെ തന്നെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു അദ്ദേഹം.
ഫാറൂഖ് കോളേജിൽ നിന്നും എം. എ. പൂർത്തിയാക്കിയ അദ്ദേഹം കുറച്ചു കാലം കാസറഗോഡ് എയർലൈൻസ് ലോഡ്ജിൽ മാനേജർ ആയി ജോലി ചെയ്തിരുന്നു. പിന്നീട് മസ്ക്കറ്റിലേക്കു ജോലി തേടി പോയ ഷാഫിച്ചയ്ക്കു ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ലഭിച്ചു. ജോലിയിലുള്ള ആത്മാർത്ഥതയും കൃത്യ നിഷ്ഠത ഒക്കെ കാരണം ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും അദ്ദേഹം പ്രിയപ്പെട്ടവനായി. ജോലിയിൽ സ്ഥാന കയറ്റങ്ങൾ അദ്ദേഹത്തിന് ലഭിച്ചു കൊണ്ടേയിരുന്നു. അവസാനം ഒമാൻ ആരോഗ്യ മന്ത്രിയുടെ സെക്രട്ടറിയായി മന്ത്രാലയത്തിലെ ഉയർന്ന പോസ്റ്റിൽ ജോലി ചെയ്തു. മന്ത്രാലയത്തിലെ ജോലിയുടെ കൂടെ തന്നെ ഒമാൻ ടെലിവിഷനിൽ പാർട് ടൈം ജോലിയും ഷാഫിച്ച ചെയ്തിരുന്നു. ഇംഗ്ലീഷ് വാർത്തകൾ അറബിയിലേക്ക് തർജമ ചെയ്യുന്ന ട്രാൻസലേറ്റർ ആയി. ഇംഗ്ലീഷിലും അറബിയിലും അത്രയ്ക്കും ഭാഷാ നൈപുണ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഷാഫിച്ച മസ്കറ്റിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ സാമൂഹിക, സാംസ്കാരിക, ദീനി രംഗങ്ങളിൽ ഒക്കെ വളരെ സജീവമായിരുന്നു.
ധാരാളം സദസ്സുകളിൽ ദീനി ക്ലാസ്സിനു അദ്ദേഹം നേതൃത്വം നൽകിയിരുന്നു. മസ്കറ്റിലെ എല്ലാ മലയാളീ സംഘടനകളുമായും, വ്യക്തികളുമായും നല്ല സ്നേഹ ബന്ധം അദ്ദേഹം നിലനിർത്തിയിരുന്നു. സുന്നി സെന്റർ, ഇസ്ലാഹി സെന്റർ, ഐ. സീ. സീ, മലയാളി സെന്റർ തുടങ്ങി മിക്ക സംഘടനകളുടെയും വേദികളിൽ ഷാഫിച്ച പ്രാസംഗികനായും, പരിശീലകനായും പങ്കെടുക്കാറുണ്ടായിരുന്നു. നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദുമായി നല്ല സ്നേഹ ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഖതീബിച്ചാക്ക് ധാരാളം ഗ്രന്ഥങ്ങൾ കൊണ്ട് കൊടുക്കാറുണ്ടായിരുന്നു.
2006 ജൂൺ 27ന് ജോലി കഴിഞ്ഞു താമസ സ്ഥലത്തേയ്ക്ക് തിരിച്ചു പോവുമ്പോൾ ഉണ്ടായ വാഹന അപകടത്തിൽ പാറപ്പുറം ഷാഫിച്ച ഈ ലോകത്തോട് വിട പറഞ്ഞു. ഒമാനിലെ മലയാളീ സമൂഹം ഒന്നടങ്കം ഞെട്ടി തരിച്ച ഒരു അപകട വാർത്തയായിരുന്നു അത്.
നാട്ടിലും പ്രവാസ ഭൂമിയിലും ഏവർക്കും പ്രിയപ്പെട്ട ഷാഫിച്ചയുടെ അകാലത്തിലുള്ള വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി. ആ മയ്യത്തു നാട്ടിലേക്ക് കൊണ്ട് വരുമ്പോൾ ഒമാൻ സർക്കാർ ഷാഫിച്ചയോടുള്ള ആദര സൂചകമായി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മയ്യത്തിനെ അനുഗമിച്ചു നാട്ടിലേക്ക് വന്നിരുന്നു.
ഷാഫിച്ചയുടെ സഹോദരങ്ങൾ പരേതനായ ഉമ്പി, ദുബായിലുള്ള അഹമ്മദ്, ഒമാൻ കസബിൽ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഹസ്സൻ (അച്ചു), താഹിറ തുടങ്ങിയവർ.
ഭാര്യ ബീ.എഫ്. സഫിയ. മക്കൾ ഫൈസൽ, സമീഉള്ള, ബാസിത് എന്നീ മൂന്നു ആൺ മക്കളും ഷാഹിറ, സമീറ, ഹിബ എന്നീ പെൺ മക്കളും.
നാഥാ, അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകി പാരത്രിക ജീവിതം വിജയമാക്കേണമേ. ..... (ആമീൻ )
Posted By:
Posted By:

Comments
Post a Comment