ധീരനായ നേതാവ്, കട്ടക്കാൽ ഉമ്പിച്ച


1983 ഫെബ്രുവരി 28 ഉത്തര മലബാറിനെ ആകെ ദുഃഖത്തിലാഴ്ത്തി 
രാഷ്ട്രീയ, മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതന വിപ്ലവം സൃഷ്ടിച്ച കല്ലട്ര അബ്ദുൽ കാദർ ഹാജി സാഹിബ് വിട പറഞ്ഞു. ഭരണാധികാരികളും, രാഷ്ട്രീയ നേതാക്കന്മാരും, പ്രമാണിമാരും അടങ്ങുന്ന വൻ ജനാ വലി ഹാജി സാഹിബിന്റെ ജനാസ ഒരു നോക്ക് കാണുവാൻ മേൽപറമ്പിലേക്ക് ഒഴുകി. കല്ലട്രയുടെ വീടിന്റെ ഗേറ്റിനരികിൽ കലങ്ങിയ മുഖവുമായി ദുഃഖം സഹിക്കാനാവാതെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ജനാസ സന്ദർശിക്കാൻ വരുന്നവർക്ക് കൈ കൊടുത്തു കല്ലട്രയുടെ ആകസ്മിക വേർപാടിലുള്ള ദുഃഖം പങ്കു വെച്ച് ആ വേദന സഹിക്കാനാവാത്ത വിങ്ങുന്ന ഒരാൾ.
അത് സീ. എ. അബ്ദുൽ കാദർ എന്ന കട്ടക്കാൽ ഉമ്പിച്ചയായിരുന്നു. 
2017 ഓഗസ്റ്റ് 8 ന് ഈ ലോകത്തോട് വിട പറഞ്ഞ പ്രിയപ്പെട്ട കട്ടക്കാൽ ഉമ്പിച്ച. 

1927 ൽ ബോംബെ അബ്ദുല്ല ബീഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ചു. സീ. എ. അബ്ദുൽ കാദർ എന്നാണു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കൃഷിയായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ മേഖല. പൂർവികർ കൊളമ്പ് എന്ന് പറഞ്ഞിരുന്ന ശ്രീ ലങ്കയിലും അദ്ദേഹം ജോലിയും കച്ചവടവുമായി കഴിഞ്ഞിരുന്നു. പിന്നീട് സുള്ള്യ ബോംബെ എന്നിവിടങ്ങളിൽ ഉമ്പിച്ച കുറെ കാലം കച്ചവടം ചെയ്തിരുന്നു.

 

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിറവി മുതൽ അദ്ദേഹം ഹരിത പതാകയും, മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും മനസ്സിൽ കൊണ്ട് നടക്കുന്നു. നാട്ടിൽ സ്ഥിരമായതോടെ ഉമ്പിച്ച മുസ്ലിം ലീഗിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങി. മുസ്ലിം ലീഗിന്റെ ദൗർഭാഗ്യകരമായ പിളർപ്പിന്റെ കാല ഘട്ടത്തിൽ അദ്ദേഹം ഔദ്യോഗിക പക്ഷത്തു നിലയുറപ്പിച്ചു. പരേതനായ എ. എം. അബ്ദുല്ല (റൈറ്റർ) കെ. പീ. മുഹമ്മദ് കുഞ്ഞി മുതൽ ഇന്ന് പ്രവർത്തനത്തിൽ സജീവമല്ലാത്ത കടവത്ത് സീതു, കുന്നരിയത്ത് ഇബ്രാഹിം, ഡ്രോസർ അബ്ദുല്ല തുടങ്ങിയവർ അദ്ദേഹത്തോടോപ്പോം പ്രായ വ്യത്യാസം നോക്കാതെ തോളോട് തോള് ചേർന്ന് പ്രവർത്തിച്ചവരാണ്. പരേതനായ കല്ലട്ര അബ്ദുൽ ഹാജി സാഹിബുമായി അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. 

ലീഗ് പിളർന്നത് മുതൽ ലയനം വരെയുള്ള കാലഘട്ടത്തിൽ നാട്ടിൽ രാഷ്ട്രീയ പ്രശ്നങ്ങളും സംഘട്ടനങ്ങളും പതിവായിരുന്നു. ഒന്നിച്ചു പ്രവർത്തിച്ചവർ ഇരു ചേരിയിലായപ്പോൾ പരസ്പരം ശത്രുക്കളായി മാറി. അന്ന് ഉമ്പിച്ച കട്ടക്കാൽ കയറ്റം കയറി വരുന്നത് ദൂരെ നിന്ന് തന്നെ കാണാം. ആകാര വടിവോടെയുള്ള അദ്ദേഹത്തെ കാണുമ്പോൾ തന്നെ എല്ലാവർക്കും പേടിയായിരുന്നു. യൂണിയൻ ലീഗ്കാരെ ആക്രമിക്കുമ്പോൾ ഒരു പ്രതിരോധ നിര തീർക്കലായിരുന്നു യഥാർത്ഥത്തിൽ ഉമ്പിച്ച ചെയ്തിരുന്നത്. 

മുസ്ലിം ലീഗിന്റെ ഒരു വളണ്ടിയർ പോലെയാണ് ഉമ്പിച്ച എന്നും പ്രവർത്തിച്ചിരുന്നത്. മുസ്ലിം ലീഗ് സമ്മേളനങ്ങളിലും പ്രകടനങ്ങളിൽ ഒക്കെ അദ്ദേഹം സജീവമായിരുന്നു. പച്ച കുപ്പായവും പച്ച തൊപ്പിയും ധരിച്ച്‌ എന്നും ആവേശത്തിലായിരുന്നു. ലീഗ് ജാഥകളിൽ ഒരു കയ്യിൽ ഹരിത പതാക ഏന്തി മറ്റേ കയ്യ് മുഷ്ടി ചുരുട്ടി വാനിൽ ഉയർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു നീട്ടി വലിച്ചു നടക്കുന്ന ഉമ്പിച്ചാ. ആ ഓരോ സിന്ദാബാദ് വിളിയിൽ അദ്ദേഹം കാണിക്കുന്ന ആവേശം ഒന്ന് വേറെ തന്നെയായിരുന്നു. തിരഞ്ഞെടുപ്പുകളിൽ വീട് വീടാന്തരം കയറി വോട്ടു ചോദിക്കാനും പോളിംഗ് ദിവസം വോട്ടർമാരെ പോളിംഗ് സ്റ്റേഷനിൽ എത്തിച്ചു എല്ലാവരെ കൊണ്ടും വോട്ടു ചെയ്യിപ്പിക്കാൻ ഒക്കെ ഉമ്പിച്ച എന്നും മുൻ നിരയിൽ തന്നെ. 

1979 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കട്ടക്കാൽ ഉൾപ്പെടുന്ന കളനാടിൽ യൂണിയൻ ലീഗ് സ്ഥാനാർഥി പരേതനായ കെ. പീ. അസീസ് കളനാട്. അഖിലേന്ത്യാ ലീഗും യൂണിയൻ ലീഗും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടാണ്. നാട്ടിലെ പൗര പ്രമുഖരും പ്രമാണിമാരും എല്ലാം അഖിലേന്ത്യാ പക്ഷത്ത്. ഉമ്പിച്ചാനെ പോലുള്ള സാധാരണ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രയത്നം കൊണ്ട് അന്ന് കെ. പീ. അബ്ദുൽ അസീസ് വിജയിച്ചത് പഞ്ചായത്തിൽ വലിയൊരു ചരിത്ര സംഭവമായിരുന്നു. 

പ്രാദേശിക തലത്തിൽ മാത്രമേ ഉമ്പിച്ച പ്രവർത്തിച്ചിട്ടുള്ളു. മുസ്ലിം ലീഗ് മേൽപറമ്പ് ശാഖാ വൈസ് പ്രസിഡന്റ് ആയി കുറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. ഇടയ്ക്കു ചെറിയ കാലയളവിൽ പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. ലീഗിന്റെ ചരിത്ര പ്രധാനമായ ലയന ശേഷം നിലവിൽ വന്ന ഹൈ പവർ കമ്മിറ്റിയിൽ മേൽപറമ്പ് ശാഖാ പ്രസിഡന്റ് പരേതനായ കല്ലട്ര മൂസ്സാൻച്ച, ജനറൽ സെക്രട്ടറി ഇ. എം. അബ്ദുൽ കാദർ ആ കമ്മിറ്റിയിൽ ഉമ്പിച്ച വൈസ് പ്രസിഡന്റ് ആയിരുന്നു. പിന്നീട് എം. എം. താജുച്ച പ്രസിഡന്റ് ആയി വന്ന ശാഖാ കമ്മിറ്റിയിലും ഉമ്പിച്ച വൈസ് പ്രസിഡന്റ് ആയിരുന്നു. മേൽ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടായിട്ടും അദ്ദേഹം അതിനു കൂട്ടാക്കാതെ താഴെ തട്ടിൽ സാധാരണ പ്രവർത്തകരുടെ കൂടെ നിന്ന് പ്രവർത്തിച്ചു. ഞാൻ മേൽ കമ്മിറ്റിയിൽ പോയി പ്രവർത്തിച്ചാൽ ഇവിടെ പ്രവർത്തിക്കാൻ ആരാണുള്ളത് എന്നാണ് ഉമ്പിച്ചാന്റെ മറു ചോദ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചപ്പോളും അദ്ദേഹം ഒഴിഞ്ഞു മാറി. ചുമർ എഴുതിയും, വാൾ പോസ്റ്റർ ഒട്ടിച്ചും, തോരണം കെട്ടിയും മുദ്രാവാക്യം വിളിച്ചും സാധാരണ പ്രവർത്തകനായി ഉമ്പിച്ച ലീഗിന് വേണ്ടി പ്രവർത്തിച്ചു.

മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെ ഉമ്പിച്ച അത്രമാത്രം സ്നേഹിച്ചിരുന്നു. ധന ശേഖരണത്തിനും, സംസ്ഥാന സമ്മേളനങ്ങൾക്ക് ബസ് ഏർപ്പാട് ചെയ്യാനും കോഴിക്കോട് സമ്മേളനത്തിന് പോകുന്ന ബസ്സിന്റെ മുൻ സീറ്റിൽ ഇരുന്നു യാത്രയിൽ ഒരു അമീറിന്റെ ചുമതല ഏറ്റെടുത്തു അദ്ദേഹം എല്ലാവരെയും നയിച്ചു. സമ്മേളന യാത്രയിൽ ഉമ്പിച്ച തന്റെ കനമേറിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ചു തരും. 

മുസ്ലിം ലീഗ് ആദ്യം പിളർന്നപ്പോളും പിന്നീട് ഐ എൻ എൽ പിറന്നപ്പോളും അതിൽ ചേർന്ന തന്റെ സുഹൃത്തുക്കളെ അദ്ദേഹം തന്റെ സ്വദ സിദ്ധമായ ശൈലിയിൽ സരസമായി വിമർശിക്കാറുണ്ടായിരുന്നു. സരസമായ സംസാര ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. 

2012 സെപ്തംബർ 18 ന് മേൽപറമ്പ് യൂത്ത് ലീഗ് കമ്മിറ്റി കട്ടക്കാൽ ഉമ്പിച്ചാനെയും, കടവത്ത് സീതുചാനെയും അവരുടെ മുൻ കാല പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ആദരിച്ചിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി എം. സീ. ഖമറുദീൻ അടക്കമുള്ള നേതാക്കൾ സംബന്ധിച്ച പരിപാടിയായിരുന്നു അത്. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഉമ്പിച്ച വിട പറയുമ്പോൾ അദ്ദേഹത്തിന് 90 വയസ്സായിരുന്നു. പ്രാദേശിക നേതൃ പദവികൾ അലങ്കരിച്ചു ആ മേഖലയിൽ പ്രസ്ഥാനത്തെ വളർത്താൻ കഠിനാദ്ധ്വാനം ചെയ്ത പ്രിയപ്പെട്ട ഉമ്പിച്ച ഇനി ഓർമകളിൽ മാത്രം. 

നാഥാ, അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകി നമ്മെയെല്ലാം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ...... ആമീൻ

-Rafi Pallippuram

Comments

Popular posts from this blog

സൗമ്യനായ സീതു ഹാജി തായത്ത്

നിലാ വെളിച്ചത്തിൽ ഒഴുകിയ സംഗീതം

ബുഡാൻ സാഹിബിന്റെ മകൾ