വേർപാടിന്റെ മൂന്ന് പതിറ്റാണ്ട്

മത, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പതിറ്റാണ്ടുകളോളം കളനാട് എന്ന പ്രദേശത്തിന്റെ നേതൃ പദവിയിലിരുന്ന് ആ പ്രദേശത്തിന്റെ ഉന്നമനത്തിന് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ജീവിതം സമർപ്പിച്ച കെ. പീ. അബ്ദുൽ അസീസ് എന്ന കളനാട്ടുകാരുടെ പ്രിയപ്പെട്ട അസീച്ച ഈ ലോകത്തോട് വിട പറഞ്ഞു ഇന്നേക്ക് മുപ്പത് വർഷം പൂർത്തിയാകുന്നു. 1930 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1987 ഓഗസ്റ്റ് 10 ന് ഈ ലോകത്തോട് വിട പറഞ്ഞു. വേർപാടിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും കളനാടിന്റെ രാഷ്ട്രീയ ഭൂമികയിൽ ആ ഒരു നേതൃത്വത്തിന്റെ വിടവ് ഇന്നും അനാഥമായി തന്നെ തുടരുന്നു.

 

കളനാട് മുഹമ്മദ് കുഞ്ഞി ഉമ്മാലിമ്മ ദമ്പതികളുടെ മകനായി 1930 ജൂലൈ 1 ന് കെ. പീ. അബ്ദുൽ അസീസിന്റെ ജനനം. 


ചെമ്മനാട് പഞ്ചായത്തിൽ, വിശിഷ്യാ കളനാട് പ്രദേശത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടി പടുക്കാൻ വേണ്ടി അന്നത്തെ നേതൃത്വത്തിന്റെ കൂടെ ചേർന്ന് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായി. മുസ്ലിം ലീഗിന്റെ ദൗർഭാഗ്യകരമായ പിളർന്നപ്പോൾ യൂണിയൻ ലീഗിന്റെ പക്ഷത്ത് നിന്ന് കൊണ്ട് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അദ്ദേഹം ഊർജസലനായി പ്രവർത്തിച്ചു. അന്ന് നാട്ടിലെ പ്രമാണികളും, പൗര പ്രമുഖരൊക്കെയും അഖിലേന്ത്യാ ലീഗിന്റെ പക്ഷത്തായിരുന്നു. 

മേൽപറമ്പ് ഉൾപ്പെട്ട കളനാട് ശാഖാ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം മുസ്ലിം ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റിയിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു. ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ആയി കുറെ കാലം പ്രവർത്തിച്ചിരുന്ന അദ്ദേഹം മുസ്ലിം ലീഗിന്റെ ചരിത്ര പ്രധാനമായ ലയനത്തിന് മുമ്പ് ചെറിയ ഒരു കാലയളവിൽ മണ്ഡലം പ്രസിഡന്റ് പദവിയിലിരുന്നും പ്രവർത്തിച്ചിരുന്നു. അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ തുടങ്ങിയ മേഖലകളിലും അസീസ്ച്ച തന്റേതായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 

മുസ്ലിം ലീഗിന്റെ മേൽ കമ്മിറ്റികളിൽ പ്രവർത്തിക്കുമ്പോൾ തന്നെ കളനാടിന്റെ മത സാമൂഹിക രംഗങ്ങളിൽ വളരെ സജീവമായി ഇടപെടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1960 മുതൽ മരണം വരെ വിവിധ കാലയളവുകളിൽ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അത് പോലെ തന്നെ അയ്യങ്കോൽ ബദർ മസ്ജിദ് കമ്മിറ്റിയുടെ ആജീവനാന്ത പ്രസിഡന്റ് ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഒരേ സമയത്ത് തന്നെ രാഷ്ട്രീയ പ്രവർത്തനവും കൂടെ മത കാര്യങ്ങളിലും വ്യാപൃതനായിരുന്നു അദ്ദേഹം. വിട്ടു വീഴ്ചയില്ലാത്ത ദീനി ചിട്ട ജീവിതത്തിൽ അസീസ്ച്ച നില നിർത്തിർത്തിയിരുന്നു. സുബഹി ബാങ്കിന് മുമ്പ് തന്നെ അയ്യങ്കോൽ പള്ളിയിരുന്നുള്ള അദ്ദേഹത്തിന്റെ ഖുർആൻ പാരായണം കേട്ടായിരുന്നു ആ പ്രദേശത്തുകാർ ഉറക്കമുണർന്നിരുന്നത് തന്നെ. പണ്ഡിതന്മാരുമായി അദ്ദേഹം എന്നും ആത്മ ബന്ധം നില നിർത്തിയിരുന്നു. നമ്മെ വിട്ടു പിരിഞ്ഞ സീയെം ഉസ്താദ്, എം എ ഉസ്താദ്, മേൽപറമ്പ് ഖതീബ്ച്ച തുടങ്ങി ഇന്ന് ജീവിച്ചിരിപ്പുള്ള യു. എം. ഉസ്താദ്, ചിത്താരി ഹംസ മുസ്‌ലിയാർ തുടങ്ങിയവരുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. 

1979 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കളനാട് വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി കെ. പീ. അസീസ്ച്ച വിജയിച്ചിരുന്നു. അത്യന്തം വാശിയേറിയതായിരുന്നു ആ തിരഞ്ഞെടുപ്പ്. എതിർ സ്ഥാനാർഥി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പുതിയപുര കുഞ്ഞാലിച്ച. അഖിലേന്ത്യാ ലീഗിന്റെയും, ഇടതുപക്ഷത്തിന്റെയും സ്ഥാനാർത്ഥിയായിരുന്നു കുഞ്ഞാലിച്ച. നാട്ടിലെ പ്രമുഖരായ പ്രമാണികൾ ഒന്നടങ്കം മറുപക്ഷത്ത്. 
ആ തീപാറുന്ന മത്സരത്തിലൂടെയാണ് കളനാട്ടുകാരുടെ സുൽത്താനായി കെ. പീ അബ്ദുൽ അസീസ് തിരഞ്ഞെടുക്കുന്നത്. കളനാടിന്റെ വികസനത്തിനായി പ്രവർത്തിച്ച അദ്ദേഹം കളനാട് എന്ന പ്രദേശത്തിന്റെ വികാരം ഉൾക്കൊണ്ട് നാടിന് വേണ്ടി നില കൊണ്ടു.
ദിനേന രാവിലെ മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ അസീസ്ച്ചയെ കാണാൻ ഒരുപാട് പേര് എത്തുമായിരുന്നു. പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ, പാർട്ടി സംബന്ധമായ കാര്യങ്ങൾ, മഹല്ലിലെ കാര്യങ്ങൾ തുടങ്ങി ഒട്ടനവധി കൂടിക്കാഴ്ചകൾ. അതിനിടയിൽ കോഴിയെ അറുക്കാൻ കൊണ്ടു വരുന്നവരും ഉണ്ടാവുമായിരുന്നു. കോഴിയെ അറുത്തു കൊടുത്ത ശേഷമേ അദ്ദേഹം മറ്റു കാര്യങ്ങളിൽ വ്യാപൃതനാവൂ. 

ജാമിയ സഅദിയയുടെ തുടക്കം മുതൽ അദ്ദേഹം സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. സ്ഥാപനത്തിന്റെ തുടക്കം മുതൽ അദ്ദേഹത്തിന്റെ മരണം വരെ സഅദിയ കമ്മിറ്റിയിൽ അംഗമായിരുന്നു. അത്പോലെ കളനാട് സർവീസ് സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

82 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ നിന്നും മത്സരിച്ച ലീഗ് സ്ഥാനാർഥി പീ. മുഹമ്മദ് കുഞ്ഞി മാഷിന് വേണ്ടി അദ്ദേഹം മർഹൂം കല്ലട്ര അബ്ദുൽ കാദർ ഹാജി സാഹിബിന്റെ കൂടെ ചേർന്ന് വിശ്രമമില്ലാതെ പ്രവർത്തിച്ചിരുന്നു. മണ്ഡലം യു. ഡീ. എഫ് വൈസ് ചെയർമാനായിരുന്നു അദ്ദേഹം. നേരിയ വ്യതാസത്തിൽ സീറ്റ് കൈവിട്ടതിലുള്ള ദുഃഖം അസീസ്ച്ച പലരോടായി പങ്കു വെച്ചിരുന്നു. 

നാടിന്റെ സമൂലമായ മാറ്റവും വികസനവുമായിരുന്ന അദ്ദേഹത്തിന്റെ സ്വപ്നം. അതിന് വേണ്ടി അദ്ദേഹം ആവുന്നതെല്ലാം ചെയ്തിരുന്നു. പിൽക്കാലത്ത് ചെമനാട് പഞ്ചായത്ത് കളനാടിൽ നിർമിച്ച ഒരു റോഡിനും ഒരു പാലത്തിനും കെ. പീ. അസീസ്ച്ചയുടെ പേരുകൾ നൽകി അദ്ദേഹത്തോടുള്ള ആദരവ് നില നിർത്തി. 

മുസ്ലിം ലീഗിന്റെ ജില്ലയിലെ മുൻ നിര നേതാക്കളുമായി അദ്ദേഹം ആത്മ ബന്ധം നിലനിർത്തിയിരുന്നു. മർഹൂം കല്ലട്ര അബ്ദുൽ കാദർ ഹാജി, എ. പീ. അബ്ദുല്ല, കല്ലട്ര അബ്ബാസ് ഹാജി, ബീ. കെ മാഷ് തുടങ്ങിയവരുമായും ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുല്ല സാഹിബ്, സംസ്ഥാന വൈസ് പ്രസിഡന്റ് സീ. ടീ. അഹമ്മദ് അലി, പീ മുഹമ്മദ് കുഞ്ഞി മാഷ് തുടങ്ങിയവരുമായും അദ്ദേഹം നല്ല ബന്ധം നിലനിർത്തിയിലൂർന്നു. 

അദേഹത്തിന്ന് കളനാടുണ്ടായിരുന്ന 
സുഹൃത്തുക്കൾ കുഞ്ഞി മാഹിൻ കുട്ടി, തായൽ കുഞ്ഞാമു, എം എ അഹമ്മദ് കുഞ്ഞി, ദേളി അബ്ദുള്ള തുടങ്ങിയവർ. 

1987 ഓഗസ്റ്റ് 10 ന് മംഗലാപുരം ആശുപത്രിയിൽ വെച്ചായിരുന്നു അസീസ്ച്ച അന്ത്യ ശ്വാസം വലിച്ചത്. മരണ സമയത്ത് അദ്ദേഹത്തിന്റെ ആത്മാർത്ഥ സുഹൃത്ത് യു. എം. അബ്ദുൽ റഹ്‌മാൻ മൗലവി കൂടെയുണ്ടായിരുന്നു. വീണ്ടും ഒരു ഓഗസ്റ്റ് 10 കടന്നു വരുമ്പോൾ കഴിഞ്ഞ 30 വർഷങ്ങളായി നികത്താനാവാത്ത ഒരു വിടവ് കളനാട് നില നിൽക്കുന്നു. ദുബായ് കെ, എം. സീ. സീ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്, കീഴുർ സംയുക്ത ജമാ അത്ത് യു. എ. ഇ കമ്മിറ്റി ജനറൽ സെക്രട്ടറി, കളനാട് ജമാ അത്ത് യു. എ. ഇ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെ. പീ. അബ്ബാസ് അദ്ദേഹത്തിന്റെ മകനാണ്.

മറ്റു മക്കൾ സുഹറ, ഖൈറു, കെ പി സത്താർ, കെ പി മുഹമ്മദ് കുഞ്ഞി, റാബിയ എന്നിവർ. 

നാഥാ, അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുകയും സ്വർഗ്ഗത്തിൽ ഇടം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാവട്ടെ - ആമീൻ 

Comments

Popular posts from this blog

സൗമ്യനായ സീതു ഹാജി തായത്ത്

നിലാ വെളിച്ചത്തിൽ ഒഴുകിയ സംഗീതം

ബുഡാൻ സാഹിബിന്റെ മകൾ